26 in Thiruvananthapuram
TV Next News > News > Kerala > Local > ‘സുരേഷ് ഗോപിയുടേത് തരം താണ നടപടി, മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയ്യേറ്റം’; കെ മുരളീധരൻ

‘സുരേഷ് ഗോപിയുടേത് തരം താണ നടപടി, മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയ്യേറ്റം’; കെ മുരളീധരൻ

3 weeks ago
TV Next
15

സുരേഷ് ഗോപിയുടെ പ്രവൃത്തി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റമാണെന്ന് മുൻ എം പി കെ മുരളീധരൻ. മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാനുള്ള അവകാശം ഉണ്ട്. അവരെ കൈയ്യേറ്റം ചെയ്യുകയെന്നത് രണ്ടാം തരം നടപടിയാണെന്നും കെ മുരളീധരൻ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.

 

വിഷയത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ മറുപടി പറയണം. പത്രക്കാർക്കെതിരെ കേസ് കൊടുക്കുന്നത് രാഷ്ട്രീയക്കാരന് ചേർന്ന നടപടിയാണോയെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കണം. സുരേഷ് ഗോപി ജനപ്രതിനിധിയാണ്, കേന്ദ്രമന്ത്രിയാണ്. സിനിമക്കാർക്ക് ഇവിടെ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമൊന്നുമില്ല. ഇപ്പോൾ പ്രതിനായകന്റെ രൂപത്തിലാണ് സുരേഷ് ഗോപിയുടെ പെരുമാറ്റമെന്നും കെ മുരളീധരൻ പറഞ്ഞു.

മുകേഷ് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. മുകേഷ് എം എൽ എ സ്ഥാനം രാജിവെയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘മുകേഷിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അദ്ദേഹം എം എൽ എ സ്ഥാനം രാജിവെയ്ക്കണം. മുകേഷിനെതിരെ ആദ്യ പരാതി ഉയർന്നപ്പോൾ ആ നടിയെ തനിക്ക് അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അത് തിരുത്തി തന്നെ അവർ ഭീഷണിപ്പെടുത്തുകയാണെന്ന് പറഞ്ഞു. ഇതിൽ നിന്ന് തന്നെ കുറ്റക്കാരനാണെന്ന് സ്വയം തെളിഞ്ഞിരിക്കുകയാണ്.

ആരോപണം നേരിട്ട സിദ്ധിഖ് ഒരു കോൺഗ്രസ് അനുഭവിയാണ്. അതുകൊണ്ട് സി പി എം എം എൽ എ ആയതിനാലാണ് തനിക്കെതിരെ ആക്രമണം നടക്കുന്നത് എന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം. സ്വന്തം പാർട്ടിക്കാരുടെ കാര്യം വരുമ്പോൾ മാത്രമാണ് സി പി എം നിയമവും നീതിയുമൊക്കെ നോക്കുന്നത്. യു ഡി എഫ് നേതാക്കൾക്കെതിരെ പരാതി ഉയർന്നാൽ അവർ ഇതൊക്കെ നോക്കുമോ?’, മുരളീധരൻ ചോദിച്ചു.

 

 

അതേസമയം മുകേഷ് എം എൽ എയുടെ വിഷയത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ് സി പി എം. മുകേഷിനെ പരസ്യമായി തള്ളിപ്പറയുന്നില്ലെങ്കിലും സംരക്ഷിക്കുന്നത് തിരിച്ചടിയാകുമെന്നാണ് നേതൃത്വം കരുതുന്നത്. സി പി ഐ അടക്കം മുകേഷ് രാജിവെയ്ക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. അതേസമയം മുഖ്യമന്ത്രിക്ക് മുകേഷ് വിശദീകരണം നൽകിയിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും പരാതി ഉന്നയിച്ച നടി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് വിശദീകരിച്ചിരിക്കുന്നത്. ആരോപണം ഉയർന്നതിന് പിന്നാലെ കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹം കൊല്ലത്തെ വീട്ടിലും ഓഫീസിലും ഇല്ല. മുൻകൂർ ജാമ്യത്തിന് ശ്രമം ആരംഭിച്ചതായും റിപ്പോർട്ട് ഉണ്ട്.

 

Leave a Reply