ചൈനയുമായുള്ള വ്യാപാര ചർച്ച മികച്ചതായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടിക്ക് ടോക്ക് സംബന്ധിച്ച് ഇരുരാജ്യങ്ങളും കരാറിലെത്തിയതായും ട്രംപ് സൂചന നൽകി. ‘അമേരിക്കയും ചൈനയും തമ്മിൽ യൂറോപ്പിൽ നടന്ന സുപ്രധാന വ്യാപാര ചർച്ചകൾ മികച്ച രീതിയിൽ അവസാനിച്ചു. യുവാക്കൾ വളരെ അധികം രാജ്യത്തെ യുവജനങ്ങൾ ഏറെ ആഗ്രഹിച്ചിരുന്ന ഒരു ‘പ്രത്യേക കമ്പനി’യെ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കരാറിൽ എത്തിയിട്ടുണ്ട്’, ടിക് ടോക്കിനെ കുറിച്ച് പ്രതിപാദിക്കാതെ ട്രംപ് പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി വെള്ളിയാഴ്ച സംസാരിക്കുമെന്നും ട്രംപ് അറിയിച്ചു.
ടിക് ടോക്കിനെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ യുഎസും ചൈനയും തമ്മിൽ കരാറിൽ എത്തിയതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റും വ്യക്തമാക്കി. ടിക്ക് ടോക്ക് വാങ്ങുന്നയാളെ കണ്ടെത്താനോ അല്ലെങ്കിൽ നിരോധനം നേരിടാനോ ഉള്ള സമയപരിധി ബുധനാഴ്ചയാണ് അവസാനിക്കുന്നത്. ഈ ദിവസം വരെ ചർച്ചകൾ തുടരും.
ചൈനീസ് ഇൻ്റർനെറ്റ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ളതാണ് ടിക്ടോക്.ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ടിക് ടോക്കിനെ നിരോധിക്കാനുള്ള നീക്കം ട്രംപ് ഭരണകുടം നടത്തിയിരുന്നു. ട്രംപിന്റെ സ്ഥാനാരോഹണത്തിന് ഒരു ദിവസം മുൻപായിരുന്നു പ്രഖ്യാപനം. എന്നാൽ എന്നാൽ 2024 ലെ പ്രചാരണ വേളയിൽ സമൂഹമാധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കുകയും ടിക് ടോക്കിനോട് ഇഷ്ടമുണ്ടെന്ന് പറയുകയും ചെയ്ത ട്രംപ് ഈ നിരോധനം താൽക്കാലികമായി നിർത്തിവെയ്ക്കുകയും പിന്നീട് 90 ദിവസത്തെ സമയപരിധി നൽകുകയും ചെയ്തു. ഈ സമയപരിധിക്കുള്ളിൽ വാങ്ങുന്നവരെ കണ്ടെത്തിയില്ലെങ്കിൽ ടിക് ടോക്കിന് അമേരിക്കയിൽ നിരോധനം നേരിടേണ്ടിവരും എന്നാണ് ട്രംപ് അറിയിച്ചത്. ക് ടോക്ക്, യുഎസ് ഉപയോക്താക്കളുടെ ഡാറ്റ ചോർത്തുന്നുവെന്ന് ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് കമ്പനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയത്.
എന്തായാലും ട്രംപിന്റെ ഈ മനംമാറ്റം ടിക് ടോക്കിന്റെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ട്രംപ് ഭരണകൂടം ടിക് ടോക്കിന്റെ കാര്യത്തിൽ എന്ത് നിലപാടെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം. അതേസമയം പരസ്പര ബഹുമാനത്തോടെ ചൈനയോട് ഇടപെടണമെന്ന് ചൈനീസ് ധനകാര്യമന്ത്രാലയം യുഎസിനോട് ആവശ്യപ്പെട്ടു. പരസ്പര ബഹുമാനത്തിൻ്റെയും തുല്യമായ കൂടിയാലോചനകളുടെയും അടിസ്ഥാനത്തിൽ ചൈനയുമായി ചേർന്ന് പ്രവർത്തിച്ച്, സംഭാഷണങ്ങളിലൂടെ ഓരോരുത്തരുടെയും ആശങ്കകൾ പരിഹരിക്കാനും പ്രശ്ന പരിഹാരം കണ്ടെത്താനും ശ്രമിക്കണമെന്നും ചൈനീസ് ധനകാര്യമന്ത്രാലയം വ്യക്തമാക്കി.