30 in Thiruvananthapuram

ഇന്ത്യയുടെ തിരിച്ചടി; മരുന്നിനായും പാകിസ്ഥാന്‍ നെട്ടോട്ടമോടേണ്ടി വരും; സംഭരണം ആരംഭിച്ചു.

Posted by: TV Next April 27, 2025 No Comments

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്ഥാന് നല്‍കിയ തിരിച്ചടികള്‍ ഫലം കണ്ടു തുടങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നയതന്ത്ര തലത്തിലും വ്യാപാര മേഖലയിലും ഉള്‍പ്പെടെ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പാകിസ്ഥാന് കനത്ത പ്രത്യാഘാതം സൃഷ്ടിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പൂര്‍ണമായി നിലച്ചതിനാല്‍ പാകിസ്ഥാനില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് ഉള്‍പ്പെടെ കടുത്ത മരുന്ന് ക്ഷാമം ഉണ്ടാകുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ മുന്നറിയിപ്പുള്ളത്. ഈ പ്രതിസന്ധി മുന്നില്‍ കണ്ട് മരുന്നുകള്‍ വലിയ തോതില്‍ സംഭരിക്കാനുള്ള അടിയന്തര നടപടികളാണ് പാക് അധികൃതര്‍ ആരംഭിച്ചിരിക്കുന്നത്.

ജമ്മു കാശ്മീരിലുണ്ടായ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് സിന്ധു നദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പാകിസ്ഥാന്റെ പരോക്ഷ പിന്തുണ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് ഇന്ത്യ കര്‍ശന നടപടികള്‍ സ്വീകരിച്ചത്. തീവ്രവാദ സംഘടനകള്‍ക്ക് പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. തിരിച്ചറിഞ്ഞിട്ടുള്ള ഭീകരരില്‍ പലരും പാകിസ്ഥാനില്‍ തീവ്രവാദ പരിശീലനം നടത്തിയിട്ടുള്ളവരാണ്.

സിന്ധു നദീജല കരാര്‍ നിര്‍ത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് മറുപടിയെന്നോണം പാകിസ്ഥാന്‍ ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും നിര്‍ത്തിവച്ചിരുന്നു. പാകിസ്ഥാനിലെ ആരോഗ്യ മേഖല മരുന്നുകള്‍ക്കും മരുന്നുകള്‍ നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ക്കുമായി വലിയ തോതില്‍ ഇന്ത്യയെ ആശ്രയിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നത് രോഗികളുടെ ജീവന് കൂടി ഭീഷണയാകും എന്ന സാഹചര്യത്തിലാണ് പാകിസ്ഥാന്‍ അവശ്യ മരുന്നുകളുടെ സംഭരണം ആരംഭിച്ചിരിക്കുന്നത്

ആരോഗ്യ രംഗത്ത് ഇരു രാജ്യങ്ങളും തമ്മില്‍ തല്‍ക്കാലം ഉപരോധങ്ങളൊന്നും ഏര്‍പ്പെടുത്തുമെന്ന സൂചന ഇല്ലെങ്കിലും ഈ പ്രത്യേക സാഹചര്യത്തില്‍ അടിയന്തര നടപടികളാണ്

പാകിസ്ഥാന്‍ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി സ്വീകരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ചരിത്രത്തില്‍ ഇതുവരെ കാണാത്തതരം വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളാണ് ഇന്ത്യ പാകിസ്ഥാനെതിരേ സ്വീകരിക്കുന്നത്. അട്ടാരി, വാഗ അതിര്‍ത്തികളിലെ പ്രധാന വ്യാപാര പാതകള്‍ അടച്ചിട്ടതും പ്രതിസന്ധി വര്‍ധിപ്പിച്ചിരിക്കുകയാണ്. മാരകമായ രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ക്കും മറ്റുമായി പാകിസ്ഥാനില്‍ നിന്ന് നിരവധി രോഗികളാണ് ദിനംപ്രതി ഇന്ത്യയില്‍ എത്തുന്നത്. പാകിസ്ഥാന്‍ പൗരന്മാര്‍ക്കു നല്‍കുന്ന എല്ലാ വിസ സേവനങ്ങളും ഇന്ത്യ നിര്‍ത്തിവച്ചതോടെ രോഗികളുടെ ചികിത്സയും പ്രതിസന്ധിയിലാകും. ഇതിനു പിന്നാലെയാണ് മരുന്ന് ക്ഷാമം കൂടി നേരിടേണ്ടി വരുന്നത്

മരുന്നുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള ബദല്‍ മാര്‍ഗങ്ങളാണ് തങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നതെന്ന് പാകിസ്ഥാന്‍ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി അധികൃതര്‍ അറിയിച്ചു. മരുന്നുകളുടെ അസംസ്‌കൃത വസ്തുക്കള്‍ക്കായി പാകിസ്ഥാന്‍ നിലവില്‍ ഇന്ത്യയെ 30 ശതമാനം മുതല്‍ 40 ശതമാനം വരെ ആശ്രയിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തില്‍ ഉലച്ചില്‍ നേരിട്ടതോടെ ചൈന, റഷ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് പാകിസ്ഥാന്‍ ഉറ്റുനോക്കുന്നത്.ആന്റി റാബിസ് വാക്‌സിനുകള്‍, പാമ്പിന്‍ വിഷത്തിനുള്ള ആന്റി വെനം, കാന്‍സര്‍ ചികിത്സകള്‍ക്കുള്ള മരുന്നുകള്‍, മോണോക്ലോണല്‍ ആന്റിബോഡികള്‍ തുടങ്ങി ഏറ്റവും അടിയന്തര പ്രാധാന്യമുള്ള ചികിത്സയ്ക്കുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിലാണ് ഏജന്‍സി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം, പാകിസ്ഥാന്‍ എത്ര തയാറെടുപ്പ് നടത്തിയാലും അവശ്യ മരുന്നുകളുടെ ക്ഷാമം ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

അതിനിടെ, വ്യാപാര ഉപരോധങ്ങളില്‍ നിന്ന് ആരോഗ്യ രംഗത്തെ ഒഴിവാക്കണമെന്ന് പാകിസ്ഥാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.നിരവധി ജീവന്‍ രക്ഷാ മരുന്നുകളുടെ അസംസ്‌കൃത വസ്തുക്കള്‍ക്കായി ഇന്ത്യയെ ആശ്രയിക്കുന്നതിനാല്‍ ഔഷധ മേഖലയെ ഉപരോധങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാകിസ്ഥാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ തൗഖീര്‍-ഉല്‍-ഹഖ് പറഞ്ഞു.