ഡൽഹി: പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. മുന്നറിയിപ്പില്ലാതെ സർക്കാർ ഉറി ഡാം തുറന്നുവിട്ടു. ഇതോടെ ഝലം നദിയിലെ ജലനിരപ്പ് അപകടമാർന്ന നിലയിലാണ്. പാക് അധീന കാശ്മീരിലെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങിയെന്നാണ് റിപ്പോർട്ട്. ഇവിടെ ഹട്ടിയൻ ബാല ജില്ലയിലെ നദീതീരത്ത് നിന്നുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു.
അതേസമയം ഇന്ത്യയുടെ നടപടിയിൽ കടുത്ത ആശങ്കയാണ് പാക് അധീന കാശ്മീരിലെ ഗ്രാമവാസികൾ ഉയർത്തിയത്. ‘ഞങ്ങൾക്ക് യാതൊരു മുന്നറിയിപ്പും ലഭിച്ചില്ല. വെള്ളം ഇരച്ചുകയറുകയായിരുന്നു. ഞങ്ങളുടെ ജീവനും സ്വത്തുമെല്ലാം സംരക്ഷിക്കാൻ ബുദ്ധിമുട്ടുകയാണ്’, നദീതീരത്തുള്ള ഡുമെൽ എന്ന ഗ്രാമത്തിലെ താമസക്കാരനായ മുഹമ്മദ് ആസിഫ് പറഞ്ഞു. വെള്ളം കയറിയതോടെ പ്രദേശത്തുള്ളവരോട് എത്രയും പെട്ടെന്ന് നിന്ന് മാറിത്താമസിക്കാൻ പാക് അധികൃതർ മുന്നറിയിപ്പ് നൽകി. ഝലം നദിയിൽ വെള്ളം കയറിയതിനാൽ പലയിടത്തും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യങ്ങളാണെന്നും സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു.
കൊഹാല, ധാൽകോട്ട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതായി റിപ്പോർട്ട് ഉണ്ട്. ഇവിടെ കന്നുകാലികൾക്കും കാർഷികോത്പന്നങ്ങളും കനത്ത നാശം സംഭവിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ഹട്ടിയൻ ബാലയിൽ താത്കാലിക ദുരിതാശ്വാസ ക്യാമ്പുകൾ സർകാർ തുറന്നിട്ടുണ്ട്. കടാതെ ആവശ്യത്തിന് രക്ഷാപ്രവർത്തകരേയും വിന്യസിച്ചു. ഞങ്ങളെ കൊണ്ട് സാധിക്കുന്ന രീതിയിലുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്, എന്നാൽ ഈ പ്രതിസന്ധിയുടെ വ്യാപ്തി വലുതാണ്’,ജില്ലാ കമ്മീഷണർ ബിലാൽ അഹമ്മദ് പറഞ്ഞു. വെള്ളം ഉയർന്നതിന്റെ പശ്ചാത്തലത്തിൽ മത്സ്യബന്ധത്തിന് പോകരുതെന്നും കന്നുകാലികളെ നദീതീരത്ത് മേയാൻ വിടരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.
അതേസമയം ഇന്ത്യ ജലഭീകരവാദമാണ് നടത്തുന്നതെന്ന് പാക്കിസ്ഥാൻ കുറ്റപ്പെടുത്തി. ഐ ഡബ്ല്യു ടി കരാറിന് വിരുദ്ധമാണ് ഇന്ത്യയുടെ നടപടിയെന്നും പാക്കിസ്ഥാൻ വിമർശിച്ചു. ‘ ലോകബാങ്കിന്റെ നേതൃത്വത്തിൽ 1960 ലാണ് പാക്കിസ്ഥാനും ഇന്ത്യയ്ക്കുമിടയിൽ ഈ കരാർ ഉണ്ടാക്കിയത്. ഇരു രാജ്യങ്ങളും പങ്കിടുന്ന ജലസ്രോതസ്സുകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് കരാർ. വെള്ളം തുറന്ന് വിടുന്ന സാഹചര്യത്തിൽ കൃത്യമായ മുന്നറിയിപ്പുകൾ ഇരുരാജ്യങ്ങളും നൽകണമെന്നും കരാറിൽ പറയുന്നുണ്ട്.
ഡാം തുറന്ന നടപടിയിൽ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ജമ്മുകാശ്മീരിൽ മഴ കനത്തതിനെ തുടർന്നാണ് ഡാം തുറന്നത് എന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാനെതിരായ നടപടികൾ കൂടുതൽ കടുപ്പിക്കുകയാണ് ഇന്ത്യ. ഭീകരവാദത്തെ പോറ്റുന്ന രാജ്യത്തോട് ഇനി യാതൊരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ആക്രമണം നടത്തിയ 6 ഭീകരവാദികളുടെ വീടുകൾ സൈന്യം തകർത്തിരുന്നു. ലഷ്കർ ഇ തൊയിബ കമാന്ററുടെ വീടുകൾ അടക്കമാണ് തകർത്തത്.
അതേസമയം പഹൽഗാം ആക്രമണം പാക്കിസ്ഥാനെ അടിക്കാനുള്ള ഇന്ത്യയുടെ തന്ത്രം മാത്രമാണെന്നും ആക്രമണത്തിൽ തങ്ങൾക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലെന്നുമാണ് പാക്കിസ്ഥാൻ പ്രതികരിക്കുന്നത്. ‘പഹൽഗാമും ഇന്ത്യയുടെ വെറും ബ്ലെയിം ഗെയിം മാത്രമാണ്. യാതൊരു തെളിവും ഇല്ലാതെ കാര്യമായ അന്വേഷണം പോലും നടത്താതെയാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ ആരോപണം ഉയർത്തുന്നത്. നിഷ്പക്ഷമായ ഏത് അന്വേഷണത്തിനും ഞങ്ങൾ തയ്യാറാണ്. ഇപ്പോഴത്തെ പ്രതിസന്ധി തുടരാൻ ഞങ്ങൾക്ക് താത്പര്യമില്ല’, എന്നാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രതികരിച്ചത്. സിന്ധു നദീജല കരാർ റദ്ദ് ചെയ്തത് ഉൾപ്പെടെയുള്ള നടപടികളാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ സ്വീകരിച്ചത്. പാക്കിസ്ഥാന്റെ നിലനിൽപ്പ് തന്നെ ഈ വെള്ളത്തെ ആശ്രയിച്ചാണെന്നതിനാൽ കടുത്ത പ്രതിസന്ധിയിലാണ് പാക് സർക്കാർ