23 in Thiruvananthapuram
TV Next News > News > Kerala > Local > വരള്‍ച്ചയില്‍ സംസ്ഥാനത്ത് നശിച്ചത് 275 കോടിയുടെ കൃഷി; കൂടുതല്‍ നഷ്ടം ഇടുക്കിയില്‍

വരള്‍ച്ചയില്‍ സംസ്ഥാനത്ത് നശിച്ചത് 275 കോടിയുടെ കൃഷി; കൂടുതല്‍ നഷ്ടം ഇടുക്കിയില്‍

5 months ago
TV Next
118

ഇടുക്കി: സംസ്ഥാനത്ത് ഇത്തവണയുണ്ടായ കൊടുംചൂടിലും വരള്‍ച്ചയിലും നശിച്ചത് 275 കോടി രൂപയുടെ കൃഷിയെന്ന് കാര്‍ഷിക വകുപ്പിന്റെ റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്നു മുതല്‍ മേയ് 15 വരെയുള്ള കണക്കാണിത്. 51347 കര്‍ഷകരുടെ 20116.19 ഹെക്ടറിലെ കൃഷി നശിച്ചു. ഇടുക്കി ജില്ലയിലാണ് ഏറ്റവും വലിയ നാശനഷ്ടമുണ്ടായത്. ജില്ലയില്‍ 29,330 കര്‍ഷകരുടെ 11,896 ഹെക്ടറിലെ കൃഷി നശിച്ചു.

 

വരള്‍ച്ച മൂലം കൃഷിനാശം സംഭവിച്ച ഇടുക്കിയിലെ കുമളി, കട്ടപ്പന, ദേവികുളം, ഉടുമ്പന്‍ചോല മേഖലയിലെ കൃഷിയിടങ്ങള്‍ കൃഷി മന്ത്രി പി പ്രസാദും ജലസേചന മന്ത്രി റോഷി അഗസ്റ്റിനും സന്ദര്‍ശിച്ചു. കര്‍ഷകര്‍, ജനപ്രതിനിധികള്‍, വിവിധ കര്‍ഷക സംഘടന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രിമാര്‍ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെടുമെന്നും വ്യക്തമാക്കി.

വരള്‍ച്ചയില്‍ കുറവ് നഷ്ടം എറണാകുളത്താണ്. 95.45 ലക്ഷം രൂപയുടെ കൃഷി നാശമാണ് ഇവിടെയുണ്ടായത്. ജില്ലയിലെ 755 കര്‍ഷകരുടെ 29 ഹെക്ടറിലെ കൃഷി നശിച്ചു. വരള്‍ച്ച ഏറ്റവും അധികം ബാധിച്ചത് ഏലം കൃഷിയെ ആണ്. അവശേഷിക്കുന്ന ഏലത്തിന്റെ 80 ശതമാനവും നാശത്തിന്റെ വക്കിലാണ്.

ആലപ്പുഴയില്‍ 1313.68 ഹെക്ടറിലെ കൃഷി നശിച്ചു. ഇവിടത്തെ 1666 കര്‍ഷകര്‍ക്കായി 11.85 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. കണ്ണൂരില്‍ 9.48 കോടിയുടെ കൃഷി നാശമാണ് ഉണ്ടായത്. 143 ഹെക്ടറിലെ 3,900 കര്‍ഷകരുടെ കൃഷിയാണ് ഇവിടെ നശിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ 664 കര്‍ഷകരുടെ 2336 ഹെക്ടറിലെ കൃഷി നശിച്ച് 4.98 കോടിയുടെ നഷ്ടവും കൊല്ലത്ത് 3092 കര്‍ഷകരുടെ 116 ഹെക്ടറിലെ കൃഷി നശിച്ച് 8.35 കോടിയുടെ കൃഷി നാശവും ഉണ്ടായി.

കോട്ടയത്ത് 187 ഹെക്ടറിലായി 1,156 കര്‍ഷകരുടെ കൃഷി നശിച്ചപ്പോള്‍ നഷ്ടം വന്നത് 6.02 കോടി രൂപയാണ്. കോഴിക്കോട് ജില്ലയിലെ 1204 കര്‍ഷകരുടെ 674 ഹെക്ടറിലെ കൃഷി നശിച്ചപ്പോള്‍ 4.73 കോടിയുടെ കൃഷി നാശവും മലപ്പുറത്ത് 1616 കര്‍ഷകരുടെ 713 ഹെക്ടറിലെ കൃഷി നശിച്ച് 11.44 കോടി നഷ്ടവും പാലക്കാട് 1903 ഹെക്ടറിലെ 6080 കര്‍ഷകരുടെ 54.23 കോടിയുടെ നഷ്ടവുമുണ്ടായി.

 

പത്തനംതിട്ടയില്‍ 514 കര്‍ഷകരുടെ 87 ഹെക്ടറിലെ കൃഷിയാണ് കരിഞ്ഞുണങ്ങിയത്. ഇത് 2.76 കോടിയുടെ നഷ്ടമുണ്ടാക്കി. തിരുവനന്തപുരത്ത് 2.24 കോടി രൂപയുടെ കൃഷി നശിച്ചു. 303 കര്‍ഷകരുടെ 124 ഹെക്ടറിലെ കൃഷിക്കാണ് നഷ്ടമുണ്ടായത്. തൃശൂരില്‍ 410 കര്‍ഷകരുടെ 237 ഹെക്ടറിലെ കൃഷി നശിച്ചതോടെ 3.52 കോടിയുടെയും വയനാട് 657 കര്‍ഷകരുടെ 351 ഹെക്ടറിലെ കൃഷി നശിച്ചതോടെ 7.40 കോടിയുടെയും നഷ്ടമുണ്ടായി.

Leave a Reply