ചിത്രത്തിൽ കാണുന്ന തരം ടാപ്പിൽ നിന്ന് നമ്മിൽ പലരും വെള്ളം മൊത്തി കുടിച്ചവരായിരിക്കും. ഇത് കണ്ടപ്പോൾ പലർക്കും പല പഴയ കാല ഓർമ്മകളും മനസ്സിൽ വന്നില്ലേ. 90-കൾ വരെയും നമ്മുടെ നാട്ടുവഴികളിലും നഗരങ്ങളിലുമെല്ലാം സാധാരണമായിരുന്നു ജയ്സൺ വാട്ടർ ടാപ്പുകൾ. കോടമ്പാക്കത്ത് പൈപ്പുവെള്ളം കുടിച്ച് ജീവിച്ചിട്ടുണ്ട് എന്നൊരു സിനിമാക്കാരൻ പറഞ്ഞാൽ, അയാൾ ജെയ്സൺ ടാപ്പിൽ നിന്ന് വെള്ളം കുടിച്ചിട്ടുണ്ട് എന്നാണർത്ഥം.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വെള്ളം പാഴാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ഒരു ടാപ്പ് രൂപകൽപ്പന ചെയ്തു. അതു പിന്നീട് ലോകമെമ്പാടും പ്രചാരത്തിൽ വന്നു. ലോകത്തെ കീഴടക്കിയ ഒരു കണ്ടുപിടിത്തമായിരുന്നു ജയ്സൺ വാട്ടർ ടാപ്പ്. ഈ ടാപ് കണ്ടുപിടിച്ചത് ഒരു മലയാളിയാണെന്ന് അധികമാർക്കും അറിയില്ല.തിരുവനന്തപുരം സ്വദേശിയായ സുബ്രഹ്മണ്യ അയ്യരാണ് ഈ ടാപ്പിന്റെ കണ്ടുപിടിത്തത്തിനു പിന്നിൽ.
തിരുവിതാംകൂറിൽ പൊതു വെള്ള ടാപ്പുകൾ ജനങ്ങൾ ഉപയോഗശേഷം തുറന്നിടുന്നതും വെള്ളം പാഴാകുന്നതും കണ്ടപ്പോഴാണ് സുബ്രഹ്മണ്യ അയ്യരുടെ മനസ്സിൽ ജലം പാഴാകാത്ത ഒരു ടാപ്പ് നിർമ്മിക്കാനുള്ള ആശയം മുളപൊട്ടിയത്. ‘വേസ്റ്റ് നോട്ട് വാട്ടർ ടാപ്പ്’ എന്നും ഈ ടാപ്പ് അറിയപ്പെട്ടു. ഒരുകാലത്ത് നമ്മുടെ റോഡുകളിൽ ഇത് ഒരു സാധാരണ കാഴ്ചയായിരുന്നു.വെള്ളം എടുത്ത ശേഷം കൈ വിട്ടാൽ സ്വയം അടയുന്നു എന്ന പ്രത്യേകതയായിരുന്നു ജെയ്സൺ വാട്ടർ ടാപ്പിനുണ്ടായിരുന്നത്.
തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്ത് ഇൻഷുറൻസ് ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു സുബ്രഹ്മണ്യ അയ്യർ. ഈ കാലത്താണ് തന്റെ എഞ്ചിനീയർ സുഹൃത്തുക്കളുടെ സഹായത്തോടെ പുതിയ ടാപ്പ് വികസിപ്പിച്ചെടുത്തത്. അയ്യർ അതിന് പേറ്റന്റ് നേടി. രാജാംഗം, എസ്എൽ നാരായണൻ എന്നീ സുഹൃത്തുക്കളാണ് അയ്യരെ സഹായിച്ചത്. ഇരുവരും ദക്ഷിണേന്ത്യൻ റെയിൽവേയിലെ വലിയ ഉദ്യോഗസ്ഥരായിരുന്നു. കണ്ടുപിടിത്തത്തിന് പേറ്റന്റ് എടുക്കുകയും തുടർന്ന് ജെയ്സൺ ടാപ്പുകൾ വാണിജ്യാടിസ്ഥാനത്തില നിർമ്മിക്കുന്നതിനായി സുബ്രഹ്മണ്യ അയ്യർ കരമനയിൽ ഒരു ഫാക്ടറി സ്ഥാപിച്ചു. ട്രേഡ് യൂണിയൻ സമരങ്ങളുടെ പേരിലെന്ന് പറയപ്പെടുന്നു, അയ്യർ ഫാക്ടറി കോയമ്പത്തൂരിലേക്ക് മാറ്റി. ഇന്ത്യയിലും ശ്രീലങ്കയിലും ഒഴികെ ലോകമെമ്പാടും ഈ ടാപ്പ് ഉൽപ്പാദിപ്പിക്കുന്നതിനും വിൽക്കുന്നതിനുമുള്ള അവകാശം ഒരു ജർമ്മൻ കമ്പനിയായ ‘ഹൈഡ്രോ പ്ലാൻ’ വാങ്ങി. അങ്ങനെ യൂറോപ്പ്, ഇംഗ്ലണ്ട്, ജപ്പാൻ എന്നിവിടങ്ങളിലേക്ക് ഈ ടാപ്പ് വ്യാപിച്ചു.
രണ്ടായിരാമാണ്ടിന്റെ തുടക്കകാലത്തു തന്നെ ഈ ടാപ്പുകൾ അപ്രത്യക്ഷമായി തുടങ്ങിയിരുന്നു. മാത്രവുമല്ല, വാട്ടർ അതോരിറ്റി പൊതു ടാപ്പുകൾ സ്ഥാപിക്കുന്നത് അവസാനിപ്പിച്ചു. നിലവിലുള്ള ടാപ്പുകൾ നിർത്തലാക്കുകയും ചെയ്തു. വീടുകളിലേക്ക് കണക്ഷൻ എടുക്കാൻ മലയാളികൾ തയ്യാറായതോടെ ജെയ്സൺ ടാപ്പുകൾ .ഒരു നോസ്റ്റാൾജിയയ്ക്ക് പോലും എവിടെയും കാണാനില്ല. ഇതിന്റെ ചെറിയ രൂപം പല റയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇപ്പോഴും കണ്ടുവരുന്നു.
ജലം അമൂല്യമാണ് അത് പാഴാക്കരുത് എന്നു നമ്മളെ പഠിപ്പിച്ച ജെയ്സൺ ടാപ്പുകൾ ഇന്നും ഒരു നല്ല ഓർമയായി മനസ്സിൽ നിൽക്കുന്നു. ഒപ്പം തന്നെ, ലോകവ്യാപകമായി ഉപയോഗിച്ചു വരുന്ന ഒരു വാട്ടർ ടാപ്പിന്റെ ഉത്ഭവം നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്നാണ് എന്നത് ഏത് കേരളീയനും അഭിമാനം നൽകുന്നതാണ്.