30 in Thiruvananthapuram

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കും; നീക്കങ്ങൾ തുടങ്ങി സർക്കാർ

Posted by: TV Next December 10, 2024 No Comments

ഡൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ ഈ സമ്മേളനകാലത്ത് തന്നെ കേന്ദ്രസർക്കാർ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ബില്ലിൽ സമവായം ഉണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നും ഇതിൻമേൽ വിശദമായ ചർച്ചകൾക്കായി പാർലമെൻ്ററി കമ്മിറ്റിക്കോ ജെപിസിക്കോ അയക്കാൻ ആലോചിക്കുന്നതായും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

 

ലോക്സഭ , നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തയ്യാറാക്കിയ റിപ്പോർട്ടിന് ഇതിനോടകം തന്നെ കാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളുമായി ജെ പി സി ചർച്ച നടത്തും. എല്ലാ സംസ്ഥാനങ്ങളിലേയും സൈദ്ധാന്തികരേയും സ്പീക്കർമാരേയും ചർച്ചയിൽ ഉൾപ്പെടുത്തും. സാധാരണ ജനങ്ങളുടെ അഭിപ്രായങ്ങളും തേടും. സമവായം ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിൽ പുതിയ സംവിധാനത്തിലേക്കുള്ള മാറ്റം വളരെ ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന വിലയിരുത്തൽ സർക്കാരിനുണ്ട്.

 

അതേസമയം ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി നടപ്പാക്കുമ്പോൾ കുറഞ്ഞത് ആറ് ബില്ലുകളെങ്കിലും ഭരണഘടന ഭേദഗതിക്കായി ആവശ്യമായി വരും. ഇത് പാസാക്കിയെടുക്കാൻ സർക്കാരിന് പാർലമെൻ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും ആവശ്യമാണ്. ബി ജെ പിയെ സംബന്ധിച്ച് അത്ര എളുപ്പമായിരിക്കില്ല.

 

നിലവിൽ രാജ്യസഭയിൽ എൻ ‍‍ഡി എയ്ക്ക് 112 അംഗങ്ങളാണ് ഉള്ളത്. പ്രതിപക്ഷത്തിന് 85 ഉം. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കണമെങ്കിൽ 16 വോട്ടെങ്കിലും എൻ ഡി എയ്ക്ക് ലഭിക്കണം. ലോക്സഭയിൽ ആകെയു് 545 സീറ്റിൽ 292 അംഗങ്ങളാണ് എൻ ‍ഡി എയ്ക്കുള്ളത്. 364 പേരുടെ പിന്തുണയാണ് ലോക്സഭയിൽ ആവശ്യം. 2014 ൽ ബി ജെ പി കേന്ദ്രത്തിൽ അധികാരത്തിലേറിയത് മുതൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം ഉയർത്തുന്നുണ്ട്. ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് രീതി സമയവും പണവും നഷ്ടപ്പെടുത്തുന്നതാണെന്നാണെന്നാണ് ബി ജെ പി വാദം.

 

ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ പുരോഗതിക്ക് തടസം സൃഷ്ടിക്കുകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ ഇത് അപ്രായോഗികമാണെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ആശയം ജനാധിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്നും പ്രതിപക്ഷം വിമർശിക്കുന്നു. അതേസമയം 2029 നെ ശേഷം മാത്രമേ പദ്ധതി നടപ്പാക്കാൻ സാധിക്കൂവെന്നാണ് രാംനാഥ് കോവിന്ദ് കമ്മിറ്റി നേരത്തേ വ്യക്തമാക്കിയത്. 18 ഭരണഘടന ഭേദഗതികളും കമ്മിറ്റി നിർദ്ദേശിച്ചിരുന്നു.