Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
മുസ്ലിം ലീഗിന് 5 കൊടുക്കുമ്പോള്‍ ഞങ്ങള്‍ക്ക് 2 കിട്ടണം'; ചീഫ് വിപ്പില്‍ വഴങ്ങാതെ കേരള കോണ്‍ഗ്രസ്
മലയാളം

മുസ്ലിം ലീഗിന് 5 കൊടുക്കുമ്പോള്‍ ഞങ്ങള്‍ക്ക് 2 കിട്ടണം'; ചീഫ് വിപ്പില്‍ വഴങ്ങാതെ കേരള കോണ്‍ഗ്രസ്

May 17, 2026
0 min read

കോട്ടയം: വിഡി സതീശന്‍ നേതൃത്വം നല്‍കുന്ന യുഡിഎഫ് മന്ത്രിസഭയില്‍ ആരൊക്കെ മന്ത്രിമാരാകും എന്ന് വൈകാതെ അറിയാം. അന്തിമ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എത്ര മന്ത്രിസ്ഥാനം എന്നതിന് പുറമെ ഏതൊക്കെ വകുപ്പുകള്‍ എന്നതും അന്തിമ തീരുമാനത്തിന് തടസമായി നില്‍ക്കുകയാണ്. എല്ലാ കാര്യത്തിലും ഇന്ന് തീരുമാനം എടുത്ത് ഗവര്‍ണര്‍ക്ക് പട്ടിക കൈമാറും.

മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരുണ്ടാകുമെന്നാണ് ഇതുവരെയുള്ള വിവരം. കെഎം ഷാജിയോ പികെ ബഷീറോ, ഏതെങ്കിലും ഒരാള്‍ ഒഴിവാക്കപ്പെടും. ചെറുകക്ഷികള്‍ക്കും മന്ത്രിസഭയില്‍ പരിഗണന ലഭിക്കും. എന്നാല്‍ കേരള കോണ്‍ഗ്രസിന് എത്ര മന്ത്രിമാരുണ്ടാകുമെന്ന കാര്യത്തില്‍ അന്തിമ ധാരണയില്‍ എത്തിയിട്ടില്ല. രണ്ട് മന്ത്രിമാര്‍ വേണം എന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ഒന്ന് തരാമെന്ന് കോണ്‍ഗ്രസ് പറയുന്നു.

ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയും നല്‍കാമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് ഇതുവരെ അയഞ്ഞിട്ടില്ല. മന്ത്രിപദവിയില്‍ കുറഞ്ഞ ഒന്നും സ്വീകാര്യമല്ല എന്ന നിലപാടിലാണ് അവര്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പിജെ ജോസഫ് എടുക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പ്രതികരിച്ചു. അഞ്ച് എംഎല്‍എമാര്‍ക്ക് ഒരു മന്ത്രി എന്ന രീതിയിലാണ് കോണ്‍ഗ്രസ് സംസാരിച്ചത്. 22 എംഎല്‍എമാരുള്ള മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരുണ്ടാകും. ഈ സാഹചര്യത്തില്‍ ഏഴ് അംഗങ്ങളുള്ള തങ്ങള്‍ക്ക് എന്തുകൊണ്ട് രണ്ട് മന്ത്രി പദവി അനുവദിക്കുന്നില്ല എന്നാണ് കേരള കോണ്‍ഗ്രസ് ചോദിക്കുന്നത്. മുസ്ലിം ലീഗിന്റെ സാന്നിധ്യം മലബാറില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ യുഡിഎഫിന് സാധിച്ചു എന്ന കാര്യമാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്.

നേരത്തെ പത്ത് സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് മല്‍സരിച്ചിരുന്നു. ഇത്തവണ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുകൊടുത്തു. എട്ടില്‍ ഏഴ് സീറ്റില്‍ ജയിക്കുകയും ചെയ്തു. വിട്ടുകൊടുത്ത രണ്ട് സീറ്റില്‍ തങ്ങളുടെ സ്ഥാനാര്‍ഥി നിന്നാലും ജയിക്കുമായിരുന്നു എന്നും ഫലത്തില്‍ പത്ത് അംഗങ്ങളുടെ പരിഗണന വേണം എന്നും കേരള കോണ്‍ഗ്രസ് പറയുന്നു.

കേരള കോണ്‍ഗ്രസിന്റെ മന്ത്രിയായി മോന്‍സ് ജോസഫ് തന്നെയാണ് സാധ്യത. രണ്ടാമതൊരു മന്ത്രിപദവി കൂടി ലഭിച്ചാല്‍ അപ്പു ജോസഫ് മന്ത്രിയാകും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പിജെ ജോസഫ് ആണ് എടുക്കുക എന്ന് മോന്‍സ് ജോസഫ് പറയുന്നു. അതേസമയം, റവന്യൂ വകുപ്പ് വേണം എന്നും കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സണ്ണി ജോസഫിന് കോണ്‍ഗ്രസ് കരുതിവച്ച വകുപ്പാണിത്. ഇക്കാര്യത്തിലും കേരള കോണ്‍ഗ്രസുമായി വിശദ ചര്‍ച്ച നടക്കുകയാണ്. സ്പീക്കര്‍ ആരാകുമെന്ന കാര്യത്തിലും ചര്‍ച്ചകള്‍ നടക്കുകയാണ്. മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്പീക്കറാക്കാന്‍ ആലോചിക്കുന്നുണ്ട്. അദ്ദേഹത്തിന് താല്‍പ്പര്യം മന്ത്രിയാകാനാണ്. ഷാനിമോള്‍ ഉസ്മാന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കിയേക്കും. എന്നാല്‍ കേരള കോണ്‍ഗ്രസിന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കിയുള്ള ഫോര്‍മുലയും ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്ന് മന്ത്രിമാരെയും വകുപ്പുകളും തീരുമാനിച്ച് ഗവര്‍ണര്‍ക്ക് കത്ത് കൈമാറും. തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞ.