Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
സണ്ണി ജോസഫ്, സന്ദീപ് വാര്യര്‍, സിദ്ദീഖ് അടക്കം 47 എംഎല്‍എമാര്‍ കെസിക്കൊപ്പം; കത്ത് പുറത്ത്
മലയാളം

സണ്ണി ജോസഫ്, സന്ദീപ് വാര്യര്‍, സിദ്ദീഖ് അടക്കം 47 എംഎല്‍എമാര്‍ കെസിക്കൊപ്പം; കത്ത് പുറത്ത്

May 08, 2026
1 min read

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് നിര്‍ണായക പിന്തുണ ലഭിച്ചതായി വിവരം. കോണ്‍ഗ്രസിന്റെ ആകെയുള്ള 63 എം എല്‍ എമാരില്‍ 47 പേരും കെ സി വേണുഗോപാലിന്റെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. ഭൂരിഭാഗം എം എല്‍ എമാരും എഐസിസിയുടെ കേന്ദ്ര നിരീക്ഷകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അടുത്ത മുഖ്യമന്ത്രിയായി അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.


കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള എം എല്‍ എമാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിനെയാണ് നിര്‍ദേശിച്ചിരിക്കുന്നത് എന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എംഎല്‍എമാരുടെ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ മുകുള്‍ വാസ്‌നിക്കിന്റെ കൈയിലുണ്ടായിരുന്ന കടലാസിന്റെ ചിത്രം സഹിതമാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ടിരിക്കുന്നത്.

ഇത് പ്രകാരം സന്ദീപ് വാര്യര്‍, അഡ്വ സജീവ് ജോസഫ്, അഡ്വ സണ്ണി ജോസഫ്, ഉഷ വിജയന്‍, അഡ്വ ടി സിദ്ദീഖ് എന്നിവര്‍ കെസി വേണുഗോപാലിന്റെ പേരാണ് ഒന്നാമത്തെ പപരിഗണനയായി നല്‍കിയിരിക്കുന്നത്. ഈ കോളത്തില്‍ കെസി എന്ന് എഴുതിയിരിക്കുന്നത് ചിത്രത്തില്‍ വ്യക്തമാണ്. ഐസി ബാലകൃഷ്ണനും കെസിയെ ആണ് പിന്തുണയ്ക്കുന്നത്. രമേശ് ചെന്നിത്തലയുടെ പേര് കൂടി അദ്ദേഹം എഴുതിയിട്ടുണ്ട്.

ചെന്നിത്തലയുടെ വിശ്വസ്തരില്‍ ഒരാളായിരുന്നിട്ടും അദ്ദേഹം ഐസി ബാലകൃഷ്ണന്‍ കെസിക്കാണ് ആദ്യ പിന്തുണ നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടി ഹൈക്കമാന്‍ഡ് ഈ ആഴ്ച അവസാനത്തോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രമേശ് ചെന്നിത്തലയ്ക്ക് എട്ട് എംഎല്‍എമാരുടെ പിന്തുണ ലഭിച്ചതായി വൃത്തങ്ങള്‍ പറഞ്ഞു. ഈ സ്ഥാനത്തേക്ക് ജനപ്രിയ സ്ഥാനാര്‍ത്ഥിയായി കണക്കാക്കപ്പെടുന്ന നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആറ് പേരുടെ പിന്തുണയുണ്ട്.

സതീശനും ചെന്നിത്തലയും നിരീക്ഷകരെ കണ്ട് മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ വേണുഗോപാല്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. 63 എംഎല്‍എമാരെ കൂടാതെ, അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും കോണ്‍ഗ്രസ് എംപിമാരുമായും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായും നേരിട്ട് കൂടിക്കാഴ്ച നടത്തി. മൂന്ന് മുന്‍ കെപിസിസി മേധാവികള്‍ സതീശനെ പിന്തുണച്ചപ്പോള്‍, നിരവധി മുതിര്‍ന്ന നേതാക്കള്‍ വേണുഗോപാലിനെ പിന്തുണച്ചു.


കെ സുധാകരന്‍ എംപി പരസ്യമായി കെസി വേണുഗോപാലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയിലേക്ക് മടങ്ങിയ നിരീക്ഷകര്‍ അവരുടെ റിപ്പോര്‍ട്ട് ഇന്ന് പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് സമര്‍പ്പിക്കും. ആവശ്യമെങ്കില്‍ സണ്ണി ജോസഫ്, മൂന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, സതീശന്‍, ചെന്നിത്തല എന്നിവരെ ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ക്കായി വിളിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കെസി വേണുഗോപാല്‍ നിലവില്‍ ഡല്‍ഹിയിലാണ്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഏകകണ്ഠമായി ഖാര്‍ഗെയെ അടുത്ത മുഖ്യമന്ത്രിയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ അധികാരപ്പെടുത്തിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം, ശനിയാഴ്ചയോ ഞായറാഴ്ചയോ ഹൈക്കമാന്‍ഡ് അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നും പ്രഖ്യാപനത്തിന് രണ്ട് ദിവസത്തിനുള്ളില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്തെ സംഭവവികാസങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സതീശന്‍-കെസി വിഭാഗങ്ങള്‍ ഇതിനോടകം തന്നെ തെരുവിലിറങ്ങിയിട്ടുണ്ട്.