29 in Thiruvananthapuram

സെങ്കോട്ടയ്യന്‍ ബിജെപി സ്ലീപ്പര്‍ സെല്ലിന്റെ ഭാഗം; ടിവികെയില്‍ ചേരുംമുമ്പ് അമിത് ഷായെ കണ്ടു’

Posted by: TV Next November 30, 2025 No Comments

ചെന്നൈ: വിജയ് നേതൃത്വം നല്‍കുന്ന ടിവികെക്ക് വലിയ കരുത്ത് പകര്‍ന്ന രാഷ്ട്രീയ നീക്കമായിരുന്നു കെഎ സെങ്കോട്ടയ്യന്റെ വരവ്. 50 വര്‍ഷത്തിലധികം എഐഎഡിഎംകെയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള, എംഎല്‍എയും മന്ത്രിയുമായിരുന്ന നേതാവാണ് സെങ്കോട്ടയ്യന്‍. താരതമ്യേന പ്രമുഖ മുഖങ്ങളില്ലാത്ത ടിവികെക്ക് ഇത് ഗുണം ചെയ്യുമെന്ന വിലയിരുത്തലുമുണ്ടായി.എന്നാല്‍ സെങ്കോട്ടയ്യന്റെ വരവ് ടിവികെയെ തകര്‍ക്കാനാണ് എന്നാണ് പുതിയ വിമര്‍ശനം. ബിജെപിയുടെ സ്ലീപ്പര്‍ സെല്ലിന്റെ നീക്കങ്ങളുടെ ഭാഗമാണ് സെങ്കോട്ടയ്യന്റെ ടിവികെ പ്രവേശനം എന്ന് തമിഴ്‌നാട്ടിലെ നിയമ മന്ത്രി രഘുപതി പറയുന്നു. സെങ്കോട്ടയ്യന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തിയ കാര്യവും മന്ത്രി എടുത്തു പറഞ്ഞു.

ടിവികെയില്‍ ബിജെപിയുടെ സ്ലീപ്പര്‍ സെല്‍ ആയി പ്രവര്‍ത്തിക്കുന്ന വ്യക്തിയാകും സെങ്കോട്ടയ്യന്‍ എന്ന് രഘുപതി ആരോപിച്ചു. ബിജെപി നേതൃത്വത്തിന്റെ റിമോര്‍ട്ട് കണ്‍ട്രോളിലായിരിക്കും സെങ്കോട്ടയ്യന്‍ പ്രവര്‍ത്തനം. അമിത് ഷാ വിളിച്ചാല്‍ ഓടിപ്പോകുന്ന വ്യക്തിയാണ് സെങ്കോട്ടയ്യന്‍. ടിവികെയെ ബിജെപിയുമായി അടുപ്പിക്കുക എന്ന ദൗത്യമായിരിക്കും അദ്ദേഹം നിര്‍വഹിക്കുക എന്നും രഘുപതി പറയുന്നു.

സെങ്കോട്ടയ്യന്‍ നേരത്തെ ഡല്‍ഹിയില്‍ പോയിരുന്നു. അമിത് ഷായുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ടിടിവി ദിനകരന്‍, ഒ പനീര്‍ശെല്‍വം, വികെ ശശികല എന്നിവരുമായി ചര്‍ച്ച നടത്തിയത്. അവസാനം എത്തിയത് ടിവികെയിലാണ്. സെങ്കോട്ടയ്യനും ബിജെപിയും തമ്മിലുള്ള ധാരണ ഇതിലൂടെ വ്യക്തമാണ്. അണ്ണാഡിഎംകെ ചെയര്‍മാന്‍ എടപ്പാടി പളനിസ്വാമി ഇദ്ദേഹത്തെ വെറുത്തിരുന്നുവെന്നും രഘുപതി പറഞ്ഞു.

പുറത്താക്കപ്പെട്ട അണ്ണാഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടത്തിയതോടെയാണ് സെങ്കോട്ടയ്യനെ പാര്‍ട്ടിയില്‍ നിന്ന് എടപ്പാടി പളനിസ്വാമി പുറത്താക്കിയത്. അന്ന് അദ്ദേഹത്തെ ഡിഎംകെയില്‍ എത്തിക്കാന്‍ ചില ശ്രമങ്ങള്‍ നടന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ചോദിച്ചപ്പോള്‍ രഘുപതി പറഞ്ഞത്, സൗഹൃദചര്‍ച്ചകള്‍ ഇത്തരക്കാരുമായി നടത്തുമെന്നും ബിജെപിയുടെ സ്ലീപ്പര്‍ സെല്ലിന്റെ ഭാഗമായതിനാല്‍ സെങ്കോട്ടയ്യന്‍ ഡിഎംകെയില്‍ ചേര്‍ന്നില്ല എന്നുമാണ്.

എഐഎഡിഎംക്കെക്ക് ഇനി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പ്രാധാന്യമില്ല എന്നാണ് രഘുപതി പറയുന്നത്. നിലവിലെ നേതൃത്വത്തിന് കീഴില്‍ ആ പാര്‍ട്ടി ശോഷിച്ചിട്ടുണ്ട്. അവര്‍ക്ക് ഇനി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നും രഘുപതി പറയുന്നു. ടിവികെയുടെ അഴിമതിക്കെതിരായ നീക്കങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. സിനിമയിലാണ് കൂടുതല്‍ കള്ളപ്പണം ഉള്ളതെന്ന് രഘുപതി പറയുന്നു.

അന്വേഷണ സംഘത്തെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ് ബിജെപി. ഇഡിയെ വച്ച് കളിക്കുകയാണെങ്കില്‍ നമുക്ക് നോക്കാം. കഴിഞ്ഞ ദിവസം പുതുക്കോട്ടയില്‍ റെയ്ഡ് നടത്തുമെന്നാണ് അവര്‍ പറഞ്ഞത്. തങ്ങള്‍ ഏത് സമയത്തും റെഡിയാണെന്നും ധനമന്ത്രി രഘുപതി പറയുന്നു. അടുത്ത ഏപ്രിലില്‍ ആണ് തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.