29 in Thiruvananthapuram

യുദ്ധമുണ്ടായാല്‍ ഞങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കും..; വൈറലായി പാക് മതപണ്ഡിതന്റെ വാക്കുകള്‍

Posted by: TV Next May 8, 2025 No Comments

ലാഹോര്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പാകിസ്ഥാന്‍ സൈന്യത്തെ പരസ്യമായി വിമര്‍ശിച്ച് ഇസ്ലാമാബാദിലെ പുരോഹിതനായ മൗലാന അബ്ദുള്‍ അസീസ് ഗാസി. ഇന്ത്യയുമായുള്ള യുദ്ധത്തെ താന്‍ പിന്തുണയ്ക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമാബാദിലെ ലാല്‍ മസ്ജിദിന്റെ നേതാവും പുരോഹിതനുമാണ് മൗലാന അബ്ദുള്‍ അസീസ് ഗാസി.

ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ തുടങ്ങിയ പ്രദേശങ്ങളിലെ പാക് സൈന്യത്തിന്റെ നടപടികള്‍ക്കെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ പാകിസ്ഥാനെ പിന്തുണയ്ക്കുമോ എന്ന് അദ്ദേഹം തന്റെ അനുയായികളോട് ചോദിച്ചപ്പോള്‍ ആരും കൈ ഉയര്‍ത്തിയില്ല. ഇതിനര്‍ത്ഥം ഈ വിഷയം സംബന്ധിച്ച് തന്റെ അനുയായികള്‍ക്കിടയില്‍ മതിയായ ധാരണയുണ്ടെന്നാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എനിക്ക് നിങ്ങളോട് ഒരു ചോദ്യമുണ്ട്. പറയൂ, പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ പോരാടിയാല്‍, നിങ്ങളില്‍ എത്ര പേര്‍ പാകിസ്ഥാനെ പിന്തുണയ്ക്കുകയും അതിനുവേണ്ടി പോരാടുകയും ചെയ്യും?’ എന്നായിരുന്നു അബ്ദുള്‍ അസീസ് ഗാസിയുടെ ചോദ്യം. ബലൂചിസ്ഥാനിലും ഖൈബര്‍ പഖ്തുന്‍ഖ്വയിലും പാകിസ്ഥാന്‍ ഭരണകൂടം നടത്തിയ നടപടികളെ മൗലാന അബ്ദുള്‍ അസീസ് ഗാസി വിമര്‍ശിച്ചു.

‎ബലൂചിസ്ഥാനില്‍ എന്താണ് സംഭവിച്ചത്. പാകിസ്ഥാനിലും ഖൈബര്‍ പഖ്തുന്‍ഖ്വയിലുടനീളവും അവര്‍ എന്താണ് ചെയ്തത്. ഇവയെല്ലാം ക്രൂരതകളാണ്. ഭരണകൂടം സ്വന്തം പൗരന്മാരെ ബോംബെറിഞ്ഞു,’ അദ്ദേഹം പറഞ്ഞു. ബലൂചിസ്ഥാനിലെ നിര്‍ബന്ധിത തിരോധാനങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. മനുഷ്യാവകാശ സംഘടനകള്‍ പലപ്പോഴും ഉന്നയിക്കുന്ന ഒരു ആശങ്കയാണിത്

പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ നിന്നുള്ള ഒരു ഇസ്ലാമിക പ്രാസംഗികനും പാക് സൈന്യത്തെ തള്ളി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ പഷ്തൂണ്‍ സമൂഹം ഇന്ത്യന്‍ സൈന്യത്തോടൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം വീഡിയോയില്‍ അവകാശപ്പെടുന്നു. പഷ്തൂണുകള്‍ പാകിസ്ഥാനെ പിന്തുണയ്ക്കില്ലെന്നാണ് പ്രാസംഗികന്‍ പറയുന്നത്.

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍, ഞങ്ങള്‍ പഷ്തൂണുകള്‍ പാകിസ്ഥാന്‍ സൈന്യത്തിനെതിരെ ഇന്ത്യന്‍ സൈന്യത്തോടൊപ്പം നില്‍ക്കും. അവര്‍ പഷ്തൂണുകള്‍ക്കെതിരെ നിരവധി അതിക്രമങ്ങള്‍ നടത്തിയിട്ടുണ്ട്, ഞങ്ങള്‍ പാകിസ്ഥാന് സിന്ദാബാദ് പറയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഒരിക്കലുമില്ല,’ അദ്ദേഹം വ്യക്തമാക്കി. ഈ വീഡിയോ ഒരു പൊതുസമ്മേളനത്തില്‍ റെക്കോര്‍ഡ് ചെയ്തതാണെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ വീഡിയോ ചിത്രീകരിച്ച സമയവും സ്ഥലവും സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യ, പാകിസ്ഥാന് തിരിച്ചടി നല്‍കിയതിന് പിന്നാലെ ഇരുരാജ്യങ്ങളും യുദ്ധത്തിലേക്ക് കടന്നേക്കും എന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. ഇതിനിടെയാണ് പാകിസ്ഥാനില്‍ നിന്ന് തന്നെ ഇന്ത്യന്‍ സൈന്യത്തെ പിന്തുണച്ച് കൊണ്ടുള്ള പ്രസ്താവനകള്‍ പുറത്തുവരുന്നത്

പഷ്തൂണ്‍ ഗ്രൂപ്പുകള്‍, പ്രത്യേകിച്ച് ഖൈബര്‍ പഖ്തൂണ്‍ഖ്വ, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളിലെ സൈന്യത്തിനെതിരെ ദീര്‍ഘകാലമായി പരാതി ഉന്നയിക്കുന്നുണ്ട്. പാകിസ്ഥാന്‍ സൈന്യം തങ്ങള്‍ക്കെതിരെ അവകാശ ലംഘനങ്ങള്‍ നടത്തിയെന്ന് ഇവര്‍ പലപ്പോഴും ആരോപിച്ചിട്ടുണ്ട്. സിവില്‍ സൊസൈറ്റി ഗ്രൂപ്പായ പഷ്തൂണ്‍ തഹാഫുസ് മൂവ്മെന്റ് (പിടിഎം) സൈനിക നടപടികള്‍, നിയമവിരുദ്ധമായ അറസ്റ്റുകള്‍, ആളുകളെ കാണാതാകല്‍ എന്നിവയെ പരസ്യമായി എതിര്‍ത്തിട്ടുണ്ട്.