28 in Thiruvananthapuram

ഇന്ത്യ-പാക് ഭിന്നത രൂക്ഷമാവുന്നതിനിടെ റഷ്യൻ ഇടപെടലിന്‌ മുറവിളി; ആവശ്യം ഉയർത്തി പാക് അംബാസിഡർ

Posted by: TV Next May 5, 2025 No Comments

ലാഹോർ: ഇന്ത്യയുമായുള്ള നിലവിലെ പ്രതിസന്ധി ലഘൂകരിക്കുന്നതിനും പ്രശ്‌ന പരിഹാരത്തിനും റഷ്യയുടെ സഹായം തേടി മോസ്കോയിലെ പാകിസ്ഥാൻ അംബാസഡർ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ ഭിന്നത രൂക്ഷമായത്. നിലവിൽ യുദ്ധസമാന സാഹചര്യങ്ങളാണ് മേഖലയിൽ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പാകിസ്ഥാൻ റഷ്യയുടെ സഹായം തേടുന്നത്

ഇന്ത്യയുമായി റഷ്യയ്ക്ക് സവിശേഷമായ തന്ത്രപരമായ പങ്കാളിത്തവും പാകിസ്ഥാനുമായി വളരെ നല്ല ബന്ധവുമുണ്ട്. 1966-ൽ താഷ്‌കെന്റിൽ മുൻ സോവിയറ്റ് പ്രധാനമന്ത്രി സായുധ സംഘർഷം അവസാനിപ്പിക്കാൻ സഹായിച്ചതുപോലെ മധ്യസ്ഥത വഹിക്കാൻ അവരുടെ ഓഫീസുകൾ ഉപയോഗിക്കാമെന്ന് റഷ്യയിലെ പാക് പ്രതിനിധി ഖാലിദ് ജമാലി പറഞ്ഞു.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ജമാലിയുടെ പ്രതികരണം. നേരത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, 1972 ലെ സിംല കരാറിന്റെയും 1999 ലെ ലാഹോർ ഡെക്ലാറയുടെയും ബലത്തിൽ ഇരുപക്ഷവും സംഘർഷം ലഘൂകരിക്കണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ലാവ്‌റോവ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയുമായും സംസാരിച്ചിരുന്നു. സംഘർഷം അവസാനിപ്പിക്കാൻ എല്ലാവിധ സഹായങ്ങളും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ന്യൂഡൽഹിക്കും ഇസ്ലാമാബാദിനും ഇടയിലുള്ള സംഘർഷത്തിൽ ഉണ്ടായ മാറ്റത്തിൽ ശ്രദ്ധ ചെലുത്തിയെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി കൂടിയായ ഇഷാഖ് ദാറുമായുള്ള ലാവ്‌റോവിന്റെ സംഭാഷണത്തെ പരാമർശിച്ച് മന്ത്രാലയം പ്രസ്‌താവനയിൽ പറയുന്നു.

 

ഏപ്രിൽ 22നാണ് ജമ്മു കശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ പ്രധാനമായും കൊല്ലപ്പെട്ടത് വിനോദസഞ്ചാരികളാണ്. 2019 ലെ പുൽവാമ ആക്രമണത്തിന് ശേഷം താഴ്‌വരയിലുണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു അത്. തുടർന്നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായത്. കടുത്ത നടപടികളാണ് ഇന്ത്യ പാകിസ്ഥാനെതിരെ ഇതിനിടയിൽ നടപ്പിലാക്കിയത്.

ഇരു രാജ്യങ്ങളും കശ്‌മീരിൽ അവകാശവാദം ഉന്നയിക്കുന്നു, നിരവധി യുദ്ധങ്ങളുടെയും കലാപങ്ങളുടെയും നയതന്ത്ര സംഘർഷങ്ങളുടെയും കേന്ദ്രബിന്ദുവാണ് നിലവിൽ കേന്ദ്ര ഭരണ പ്രദേശമായ കശ്‌മീർ. പതിറ്റാണ്ടുകളായി ഇന്ത്യയുടെ ഏറ്റവും വലിയ ആയുധ ദാതാവാണ് റഷ്യ, സോവിയറ്റ് കാലം മുതൽ ന്യൂഡൽഹിയും മോസ്കോയും തമ്മിൽ അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് തന്നെയാണ് ഇപ്പോൾ പാകിസ്ഥാൻ അവരുടെ ഇടപെടൽ തേടിയിരിക്കുന്നത്.

 

നേരത്തെ പഹൽഗാം ഭീകരാക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട പാകിസ്ഥാൻ റഷ്യ, ചൈന, അല്ലെങ്കിൽ മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. തങ്ങൾക്കെതിരായ ഇന്ത്യയുടെ പ്രതികാര നടപടികളെ പാകിസ്ഥാൻ ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണമായിരുന്നു പാകിസ്ഥാൻ ആവശ്യപ്പെട്ടത്.