ഡല്‍ഹി: 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇടപെടലുമായി അമേരിക്ക. സംഘർഷ സാഹചര്യം ലഘൂകരിക്കണമെന്ന് അമേരിക്ക ഇന്ത്യയോടും പാകിസ്താനോടും ആവശ്യപപെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായുമാണ് സംസാരിച്ചത്.
തീവ്രവാദത്തിനെതിരെ ഇന്ത്യയുമായി സഹകരിക്കാനുള്ള യു എസിന്റെ ഉറച്ച് നിലപാട് ആവർത്തിച്ച അദ്ദേഹം മനസ്സാക്ഷിയില്ലാത്ത ഭീകരാക്രമണം അന്വേഷിക്കുന്നതിൽ പാകിസ്ഥാന്റെ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.
ജയശങ്കറുമായുള്ള കോളിൽ പഹൽഗാം ആക്രമണത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഭീകരതയ്ക്കെതിരെ ഇന്ത്യയ്ക്ക് യുഎസിന്റെ പിന്തുണ വാഗ്ദാനം ചെയ്തത്. “ഇന്ത്യയും പാകിസ്ഥാനും നേരിട്ടുള്ള ആശയവിനിമയം പുനഃസ്ഥാപിച്ച് സംഘർഷം ഒഴിവാക്കണം,” എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടാമി ബ്രൂസ്, “ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയുമായുള്ള സഹകരണം യു എസ് ശക്തിപ്പെടുത്തും,” എന്നും വ്യക്തമാക്കി.
ഷെഹ്ബാസ് ഷെരീഫുമായുള്ള സംഭാഷണത്തിലും റൂബിയോ ആക്രമണത്തെ പൂർണ്ണമായും തള്ളുകയും അപലപിക്കുകയും ചെയ്തു. ഇന്ത്യയുമായി ചേർന്ന് സമാധാനം നിലനിർത്താൻ പാകിസ്ഥാനെ പ്രോത്സാഹിപ്പിച്ച അദ്ദേഹം, നേരിട്ടുള്ള ആശയവിനിമയത്തിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. എന്നാൽ, ഷെഹ്ബാസ് ഷെരീഫ് ഇന്ത്യയുടെ ആരോപണങ്ങളെ അടിസ്ഥാനരഹിതം എന്നായിരുന്നു ആരോപിച്ചത്. ഇന്ത്യയുടെ നടപടികളെ പ്രകോപനപരം എന്ന് വിമർശിച്ച് അദ്ദേഹം നിഷ്പക്ഷ അന്വേഷണത്തിന് ആഹ്വാനം ചെയ്തു.
തിരിച്ചടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനകൾക്ക് നിർദ്ദേശം നൽകിയ സാഹചര്യത്തിൽ പാകിസ്ഥാൻ അമേരിക്കയുടെ സഹായം തേടിയതായുള്ള വാർത്തകള്‍ പുറത്ത് വരുന്നതിന് ഇടയില്‍ കൂടിയാണ് മാർക്ക് റൂബിയോയുടെ ഇടപെടല്‍ എന്നതും ശ്രദ്ധേയമാണ്. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും ലൈൻ ഓഫ് കൺട്രോളിൽ (എൽ ഒ സി) തുടർച്ചയായി വെടിവെപ്പ് തുടരുന്നതാണ് സംഘർഷ സാഹചര്യം രൂക്ഷമാക്കിയിരിക്കുന്നത്. പാക് ഇന്‍ഫർമേഷന്‍ വകുപ്പ് അത്തൗള്ള താരാർ, ഇന്ത്യ 36 മണിക്കൂറിനുള്ളിൽ സൈനിക നടത്തുമെന്ന വിവരം ലഭിച്ചതായും കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് കഴിഞ്ഞ ദിവസം ഇരു രാഷ്ട്രങ്ങളിലേയും നേതാക്കളുമായും സംസാരിച്ച് ‘നീതിയും ഉത്തരവാദിത്തവും’ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. യു എൻ സെക്യൂരിറ്റി കൗൺസിൽ, ആക്രമണത്തെ അപലപിച്ചെങ്കിലും, പാകിസ്ഥാന്റെയും ചൈനയുടെയും ഇടപെടലിനെ തുടർന്ന് പ്രസ്താവന മയപ്പെടുത്തി. ഏപ്രിൽ 24-ന് യു എൻ വക്താവ് സ്റ്റെഫാൻ ദുജാറിക്, സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ ഇരുപക്ഷവും ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു.