പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള തിരിച്ചടി ഉടന്‍ പ്രതീക്ഷിക്കുന്നുവെന്ന് പാകിസ്ഥാന്‍ മന്ത്രി. ഇന്ത്യ അടുത്ത 24 മുതൽ 36 മണിക്കൂറിനുള്ളിൽ സൈനിക ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി വിശ്വസനീയമായ രഹസ്യവിവരം ലഭിച്ചുവെന്നാണ് പാകിസ്ഥാൻ ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്താവുള്ള തരാർ എക്സില്‍ കുറിച്ചത്. 26 പേർ കൊല്ലപ്പെട്ട പഹല്‍ഗാം ആക്രമണത്തിന്റെ പേരില്‍ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചാണ് ഇന്ത്യ ആക്രമണത്തിന് ഒരുങ്ങുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
പാകിസ്ഥാനും ഭീകരവാദത്തിന്റെ ഇരകളാണ്. ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഏതൊരു ആക്രമണത്തിനും പാകിസ്ഥാൻ ശക്തമായ തിരിച്ചടി നൽകുമെന്നും, പ്രാദേശിക സ്ഥിതിഗതികൾ വഷളാകുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇന്ത്യയ്ക്കായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് “പൂർണ സ്വാതന്ത്ര്യം” നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പാക് മന്ത്രിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയിൽ നിന്നുള്ള സൈനിക നീക്കം ആസന്നമാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് അസിഫും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ഭാഗത്ത് നിന്നും ആക്രമണോത്സുക പ്രസ്താവനകൾ വർദ്ധിക്കുന്നു. ഞങ്ങളുടെ സൈന്യം, ഇന്ത്യൻ ആക്രമണത്തിന്റെ സാധ്യത സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് ആസന്നമാണ്, അതിനാൽ ഞങ്ങൾ അതിർത്തിയിൽ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുകയും തന്ത്രപരമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടുമെന്നായിരുന്നു ഖവാജ മുഹമ്മദ് അസിഫ് അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞത്
ഇന്ത്യയുടെ ആസന്നമായ ആക്രമണത്തെ നേരിടാൻ തയ്യാറെടുപ്പുകൾ നടക്കുകയാണ്. ‘ഫിസ ഇ ബദർ’ എന്ന പേര് നൽകിയ വ്യോമാഭ്യാസം പ്രഖ്യാപിച്ചു. ഞങ്ങളുടെ സേനകള്‍ അതീവ ജാഗ്രതയോടെ മുന്നോട്ടുപോകുകയാണ്. സേനയെ ശക്തിപ്പെടുത്തി, പ്രതിരോധത്തിനായി നിർണ്ണായക തീരുമാനങ്ങൾ എടുത്തു. പഹൽഗാം ആക്രമണത്തിന് പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നതിന് തെളിവുകളില്ലെന്നും ഖവാജ മുഹമ്മദ് അസിഫ് വാദിച്ചു.
അതേസമയം, നിയന്ത്രണ രേഖയിൽ (എൽഒസി) ഇന്ത്യ-പാക് സൈന്യങ്ങൾ തമ്മിൽ വെടിവയ്പ്പ് തുടരുകയാണ്. ഇന്നലെ രാത്രിയിലും പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഇന്ത്യക്കെതിരെ വെടിവെയ്പ്പുണ്ടായി. ജമ്മുവിലെ പ്രാഗിയാല്‍ സെക്ടറിലാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈനികർ വെടിയുതിർത്തത്. ഉടനടി തന്നെ തക്കതായ മറുപടി നല്‍കിയതായി ഇന്ത്യന്‍ സേനയും അറിയിക്കുന്നു. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ തുടർച്ചയായ ആറാം ദിവസമാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടാകുന്നത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സാഹചര്യം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നതിനിടെ മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ (യുഎൻ) രംഗത്ത് വന്നു. രണ്ട് ആണവശക്തികൾ തമ്മിലുള്ള ഏറ്റുമുട്ടൽ ദക്ഷിണേഷ്യയ്ക്കും ലോകത്തിനും വിനാശകരമാകുമെന്നുമാണ് യു എന്‍ മുന്നറിയിപ്പ്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും ടെലിഫോണിലൂടെ സംസാരിച്ച് പഹൽഗാം ആക്രമണത്തെ അപലപിക്കുകയും, ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ഗുട്ടെറസ് ഇരു രാജ്യങ്ങളോടും യുഎൻ വക്താവ് സ്റ്റെഫാൻ ദുജാറിക് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നിയമപരമായ മാർഗങ്ങളിലൂടെ നീതിയും ഉത്തരവാദിത്തവും പിന്തുടരേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയ ഗുട്ടെറസ് ഇരു രാജ്യങ്ങളും ഡീ-എസ്കലേഷനിലേക്ക് നീങ്ങണമെന്ന് ആഗ്രഹിക്കുന്നതായും ദുജാറിക് വ്യക്തമാക്കി
അതേസമയം, ഭീകരതയ്ക്ക് കനത്ത പ്രഹരം ഏല്‍പ്പിക്കുക എന്നത് നമ്മുടെ രാജ്യം ഒറ്റക്കെട്ടായെടുത്ത ദൃഢനിശ്ചയമാണെന്നെന്ന് കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത ഉന്നത തല യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍, പ്രതിരോധ മേധാവി അനില്‍ ചൗഹാന്‍ തുടങ്ങി പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതരും യോഗത്തില്‍ പങ്കെടുത്തു.