29 in Thiruvananthapuram

കശ്‌മീരിലെ ബുദ്ഗാമിൽ പലസ്‌തീൻ അനുകൂല റാലി; സംഘാടകർക്കും പങ്കെടുത്തവർക്കും എതിരെ കേസെടുത്തു

Posted by: TV Next March 29, 2025 No Comments

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബുദ്ഗാമിൽ നടന്ന പലസ്‌തീൻ അനുകൂല റാലിയിൽ കേസെടുത്ത് പോലീസ്. ബുദ്ഗാം ജില്ലയിൽ നടന്ന റാലിയിൽ ആക്ഷേപകരമായ മുദ്രാവാക്യങ്ങൾ മുഴക്കി ക്രമസമാധാന നില തകർക്കുവാൻ ശ്രമിച്ചു എന്നാരോപിച്ചാണ് പരിപാടിയുടെ സംഘാടകർക്കും അതിൽ പങ്കെടുത്തവർക്കുമെതിരെ കേസ് റജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ബീർവയിലെ സോൻപ ഗ്രാമത്തിൽ നടന്ന യൂം-ഇ-കുദ്‌സ് ഘോഷയാത്രയുടെ സംഘാടകർക്കും പങ്കെടുത്തവർക്കുമെതിരെയാണ് കേസ് എഎടുത്തതെന്ന് പോലീസ് വക്താവ് അറിയിച്ചു.

ഖുദ്‌സ് ദിനം അല്ലെങ്കിൽ അന്താരാഷ്ട്ര ഖുദ്‌സ് ദിനം എന്നും അറിയപ്പെടുന്ന യൂം-ഇ-ഖുദ്‌സ്, ഇസ്ലാമിക പുണ്യമാസമായ റംസാനിലെ അവസാന വെള്ളിയാഴ്‌ച ആചരിക്കുന്ന ഒരു വാർഷിക പരിപാടിയാണ്. സ്വതന്ത്ര പലസ്‌തീൻ എന്ന ലക്ഷ്യത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി പലസ്‌തീൻ അനുകൂല പ്രകടനങ്ങൾ നടത്തിയതോടെ ഇത് വാർത്തകളിൽ ഇടം നേടിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ പോലീസ് കേസെടുത്തിരിക്കുന്നത്.

സോൻപ ഗ്രാമത്തിൽ നടന്ന ഘോഷയാത്രയിൽ, സംഘാടകരുടെ നിർദ്ദേശപ്രകാരം ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടുകയും അവർ ആക്ഷേപകരമായ മുദ്രാവാക്യങ്ങൾ മുഴക്കിയെന്നുമാണ് ആക്ഷേപം. ഇത് മേഖലയിലെ ക്രമസമാധാനത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമായെന്നാണ് പോലീസ് വക്താവ് ചൂണ്ടിക്കാട്ടിയത്.

പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുകൊണ്ട് സംഘാടകർ ക്രമസമാധാന പ്രശ്‌നം സൃഷ്‌ടിക്കാൻ ശ്രമിക്കുക മാത്രമല്ല സോൻപ-ബീർവ റോഡ് തടസപ്പെടുത്തി പൊതുജനങ്ങൾക്ക് തടസമുണ്ടാക്കിയെന്നും പോലീസ് വക്താവ് കൂട്ടിച്ചേർത്തു. ഭാരതീയ ന്യായ സംഹിതയിലെ 126(2), 189(6) വകുപ്പുകൾ പ്രകാരമാണ് പരിപാടിയുടെ സംഘാടകർക്ക് എതിരെ കേസെടുത്തത്.

 

സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഇതിൽ ഉൾപ്പെട്ടവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. അതിനിടെ മേഖലയിലെ സമാധാനം നിലനിർത്താനും പൊതുക്രമത്തിന് ഭംഗം വരുത്തുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കാനും പോലീസ് പൗരന്മാരോട് അഭ്യർത്ഥിച്ചു.

നേരത്തെ 2024 സെപ്റ്റംബറിൽ, ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്രല്ലയുടെ കൊലപാതകത്തെ അപലപിച്ച് നൂറുകണക്കിന് പ്രതിഷേധക്കാർ കശ്‌മീരിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. മാത്രമല്ല ജമ്മു കശ്‌മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്‌തി ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവസാന ഘട്ട വോട്ടെടുപ്പിനുള്ള തന്റെ പ്രചാരണവും റദ്ദാക്കിയിരുന്നു.

അതേസമയം, ഇന്നലെയാണ് കേസിന് ആധാരമായ പ്രതിഷേധം നടന്നത്. “സ്വതന്ത്ര പലസ്‌തീൻ” എന്നെഴുതിയ ബാനറുകൾ വഹിച്ചുകൊണ്ട് പ്രതിഷേധക്കാർ ശ്രീനഗർ ഉൾപ്പെടെയുള്ള ജില്ലകളിലെ തിരക്കേറിയ മാർക്കറ്റുകളിലൂടെ റാലി നടത്തുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പ്രകടനക്കാർ ഇസ്രായേലിന്റെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.