29 in Thiruvananthapuram

9 മാസത്തെ കാത്തിരിപ്പ്, ഒടുവിൽ സുനിത ഭൂമി തൊട്ടു; പക്ഷേ വെല്ലുവിളികൾ ഏറെ, ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങി

Posted by: TV Next March 19, 2025 No Comments

ന്യൂയോർക്ക്: ഭൂമിയ്ക്ക് പുറത്തേക്കുള്ള മനുഷ്യന്റെ പര്യവേഷണത്തിൽ നിർണായകമായ ഒരേട് കൂട്ടിച്ചേർത്തു കൊണ്ടാണ് സുനിത വില്യംസും ബുച്ച് വിൽമോറും ഇന്ന് ഫ്ലോറിഡയിലെ കടലിൽ വന്നിറങ്ങിയത്. ഒൻപത് മാസത്തോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇരുവരും ഭൂമിയിൽ കാലെടുത്ത് വച്ചത്. ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ സമാനതകൾ ഇല്ലാത്ത ഈ സംഭവവും സുനിതയുടെ മടങ്ങി വരവും ഏറെ ആകാംക്ഷയോടെയാണ് ലോകം നോക്കികണ്ടത്.

 

എന്നാൽ ഭൂമിയിലേക്കുള്ള സുനിതയുടെ മടങ്ങിവരവ് ഒട്ടും എളുപ്പമല്ല എന്നതാണ് ഏറ്റവും പ്രധാനകാര്യം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള മടക്കയാത്രയേക്കാൾ വെല്ലുവിളി നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും ഇനി കടന്നുപോവേണ്ടത്. അതിന്റെ ആദ്യ സൂചനകൾ ഇരുവരിലും പ്രകടമായി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

 

ഇരുവരെയും കാത്തിരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ പലതിനും തുടക്കമായി കഴിഞ്ഞു. ഒരുപക്ഷേ ജീവിതകാലം മുഴുവൻ പേറേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ മുതൽ ഹ്രസ്വകാലത്തേക്ക് വരെ അനുഭവിക്കേണ്ട ആരോഗ്യപ്രശ്‌നങ്ങൾ വരെയുണ്ട് ഇക്കൂട്ടത്തിൽ. ചെറുതും വലുതുമായ ഇത്തരം പ്രശ്‌നങ്ങളുടെ നീണ്ട നിരയിലേക്കാണ് ഇരുവരും വന്നിറങ്ങിയത്.

എന്തൊക്കെ ആരോഗ്യപ്രശ്‌നങ്ങൾ അവർ നേരിടേണ്ടി വരും?

ഏറ്റവും ആശങ്കാജനകമായ പ്രത്യാഘാതങ്ങളിലൊന്ന് അസ്ഥികളുടെയും പേശികളുടെയും ആരോഗ്യം മോശമാവുന്നു എന്നതാണ്. ഐ‌എസ്‌എസിലെ മൈക്രോഗ്രാവിറ്റിയിൽ ബഹിരാകാശയാത്രികരുടെ ശരീരത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നു. ഭൂമിയിൽ, ഗുരുത്വാകർഷണം പേശികളെയും അസ്ഥികളെയും നിരന്തരം ബന്ധിപ്പിക്കുകയും സ്വാഭാവിക പ്രതിരോധം നൽകുകയും ചെയ്യുന്നുണ്ട്.

എന്നാൽ ബഹിരാകാശത്ത്, പേശികൾ ദുർബലമാവുകയും അസ്ഥികൾക്ക് ഭാരം വഹിക്കാൻ കഴിയാത്തതിനാൽ സാന്ദ്രത ഇല്ലാതാവുകയും ചെയ്യും. താഴത്തെ നട്ടെല്ല്, ഇടുപ്പ്, തുടയെല്ല് എന്നിവയിൽ ഭൂമിയിൽ തിരിച്ചെത്തുമ്പോൾ ഒടിവുണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. കൂടാതെ അവരുടെ ഉയരത്തിലും വ്യതിയാനം വരാറുണ്ടെങ്കിലും അത് ഭൂമിയിൽ എത്തിയാലുടൻ സാധാരണ നിലയിലാവും. എങ്കിലും നടുവേദന അവരെ വല്ലാതെ അലട്ടും.

ബഹിരാകാശയാത്രികർ അവിടെ നടക്കുന്നതിന് പകരം പൊങ്ങിക്കിടക്കുന്നതിനാൽ, അവരുടെ പാദങ്ങളിൽ ഘർഷണമോ സമ്മർദ്ദമോ കുറവായിരിക്കും. ഇത് ഭൂമിയിൽ മടങ്ങിയെത്തിയാൽ അവർക്ക് നടത്തവും മറ്റും ബുദ്ധിമുട്ടേറിയ ഒന്നാക്കി മാറ്റുന്നു. എന്നാൽ കൃത്യമായ പരിശീലനവും ചികിത്സയും നൽകി ഇത് പതിയെ മാറ്റിയെടുക്കാൻ കഴിയും. കൂടാതെ ഭൂമിയിൽ രക്തം, ജലം, ലിംഫ് തുടങ്ങിയ ശരീരദ്രവങ്ങളെ താഴേക്ക് വലിച്ചെടുക്കുകയും അവയെ തുല്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു ഇതിന് ഗുരുത്വാകർഷണമാണ് മുഖ്യ കാരണം. എന്നാൽ മൈക്രോഗ്രാവിറ്റിയിൽ, ഗുരുത്വാകർഷണ വലിവ് ഇല്ല. ഇത് ദ്രാവകങ്ങൾ തലയിലേക്ക് നീങ്ങാൻ കാരണമാകുന്നു. കൂടാതെ ഹൃദയാരോഗ്യത്തിലും ഭയക്കേണ്ട ചില മാറ്റങ്ങൾ പ്രകടമാവുക പതിവാണ്. എന്നാൽ ഇപ്പറഞ്ഞതൊക്കെയും ഹ്രസ്വകാലത്തെ മാറ്റങ്ങളാണ്. ഭൂമിയിൽ എത്തിയാൽ സമയം പോലെ മാറുന്ന കാര്യങ്ങളാണ്.

എന്നാൽ ചില മാറ്റങ്ങൾ ദീർഘകാലത്തേക്ക് സുനിതയെയും ബുച്ചിനെയും വലയ്ക്കുമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. ഉയർന്ന ഊർജ്ജമുള്ള കോസ്‌മിക് വികിരണങ്ങളിൽ നിന്ന് ബഹിരാകാശം സ്വാഭാവിക സംരക്ഷണം നൽകുന്നില്ല. അതിനാൽ സൂര്യനിൽ നിന്നുള്ള ഉയർന്ന അളവിലുള്ള വികിരണങ്ങൾക്ക് ബഹിരാകാശയാത്രികർ ഏൽക്കേണ്ടി വരുന്നു. ഇത് അവർ ബഹിരാകാശത്ത് കഴിയുന്ന സമയത്ത് ഒരു ദിവസം ഒരു തവണ നിങ്ങളുടെ നെഞ്ചിന് എക്‌സ്-റേ എടുക്കുന്നതിന് തുല്യമാണ്. അതായത് കഴിഞ്ഞ 9 മാസമായി ബഹിരാകാശത്ത് കഴിയുന്ന സുനിത വില്യംസും ബുച്ചും ഏതാണ്ട് 270 എക്‌സ്-റേകൾക്ക് വിധേയമായതിന് തുല്യമായ നിലയിൽ ആയിരിക്കും. ഇത്തരം റേഡിയേഷനുകൾ ഏൽക്കുന്നത് രോഗപ്രതിരോധ ശേഷിയെ ഉൾപ്പെടെ സാരമായി ബാധിക്കും.

ഇവ കോശങ്ങളെ നശിപ്പിക്കുകയും റേഡിയേഷൻ രോഗത്തിനും കാൻസറിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും ബഹിരാകാശയാത്രികർക്ക് ഗുരുതരമായ ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുന്നു. ചിലപ്പോഴൊക്കെ ഭൂമിയിൽ തിരിച്ചെത്തിയാലും, അസ്ഥികളുടെ സാന്ദ്രത പൂർണ്ണമായി വീണ്ടെടുക്കാൻ വർഷങ്ങളെടുക്കുന്ന സാഹചര്യങ്ങളുണ്ടാവാറുണ്ട്. മറ്റ് ചില അവസരങ്ങളിൽ ഒരിക്കലും അവയിൽ നിന്ന് മുക്തി നേടാൻ കഴിയാതെയും വരാറുണ്ട്. ഇതിനൊപ്പം തന്നെ അവരുടെ മാനസികാരോഗ്യത്തിൽ ഉണ്ടാവുന്ന സ്വാധീനവും എടുത്തുപറയേണ്ടതാണ്. ഭൂമിയിലുള്ളതിൽ നിന്ന് വളരെ വേറിട്ടതാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സാഹചര്യങ്ങൾ. ഓരോ 90 മിനിറ്റിലും ഇത് ഭൂമിയെ ചുറ്റുന്നു. അങ്ങനെ ഒരു ദിവസം 16 സൂര്യോദയങ്ങളും സൂര്യാസ്‌തമയങ്ങളും ബഹിരാകാശയാത്രികർക്ക് കാണാൻ സാധിക്കും. ഇത് അവരുടെ ആന്തരികമായ പല കാര്യങ്ങളെയും തകിടം മറിക്കും. അവരുടെ ഉറക്കത്തിന്റെ രീതികളെ പോലും സാരമായി ബാധിക്കും. കൂടാതെ മാസങ്ങളോളം ഒരു ഇടത്ത് അടച്ചുപൂട്ടി ഇരുന്നതിന്റെ പ്രശ്‌നങ്ങളും അവരിൽ പ്രകടമാവും. കാലക്രമേണ ഈ അവസ്ഥകൾ വിഷാദം, ഉത്കണ്ഠ, മറ്റ് മാനസിക പ്രശ്‌നങ്ങൾക്ക് എന്നിവയ്ക്ക് കാരണമായേക്കാം. ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾ ബഹിരാകാശയാത്രികരുടെ വൈജ്ഞാനിക പ്രവർത്തനത്തെ തടസപ്പെടുത്തുമെന്നും ഇത് തീരുമാനമെടുക്കൽ, പ്രതികരണ സമയം, വൈകാരിക സ്ഥിരത എന്നിവയെ ബാധിക്കുമെന്നും നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ അവരുടെ മനക്കരുത്തും സംയമനവും ഒക്കെ ഇക്കാര്യത്തെ കാര്യമായി സ്വാധീനിക്കും.

സുനിതയുടെയും ബുച്ചിന്റെയും ഭാവി പരിപാടികൾ ഭൂമിയിൽ എത്തിയതിന് പിന്നാലെ 45 ദിവസത്തെ പുനരധിവാസ പരിപാടിക്കായി ഇരുവരെയും മാറ്റിയിരിക്കുകയാണ്. ഇവിടെയായിരിക്കും ഇവർക്ക് ബഹിരാകാശ യാത്രയിൽ സംഭവിച്ച മാറ്റങ്ങൾ കൃത്യമായി മനസിലാക്കി അതിന് അനുസരിച്ചുള്ള ചികിത്സയും മറ്റ് പരിശീലനങ്ങളും ആവശ്യമായ കൗൺസിലിംഗും ഒക്കെ നൽകുക. ഇന്ത്യൻ സമയം ബുധനാഴ്‌ച പുലർച്ചെ 3:27നാണ് പേടകം കടലിൽ വന്നിറങ്ങിയത്. തുടർന്ന് പേടകത്തെ റിക്കവറി ബോട്ടിലേക്ക് എത്തിച്ചു. പേടകത്തിന് പുറത്തിറങ്ങിയ നാലംഗ സംഘത്തെ നാസയുടെ വിമാനത്തിൽ ഹൂസ്‌റ്റണിലെ ജോൺസൺ സ്പേസ് സെന്ററിലെ ക്രൂ ക്വാർട്ടേഴ്‌സിലേക്കാണ് കൊണ്ട് പോയത്. അവിടെ വച്ച് ഇവർ വൈദ്യപരിശോധനയ്ക്ക് ഉൾപ്പെടെ വിധേയമാവും. കഴിഞ്ഞ വർഷം ജൂണിൽ ബഹിരാകാശ നിലയത്തിലേക്ക് എട്ടുദിവസത്തേക്കായി പോയതാണെങ്കിലും ഒൻപത് മാസം ഇരുവർക്കും നിലയത്തിൽ തങ്ങേണ്ടിവരികയായിരുന്നു. ഇരുവരെയും നിലയത്തിലേക്ക് എത്തിച്ച ബോയിങ് സ്‌റ്റാർലൈനർ പേടകത്തിന് ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളായിരുന്നു ഇവരുടെ മടക്കയാത്ര വൈകിച്ചത്.