അടിക്കടി കൂടുന്ന വിമാനടിക്കറ്റ് നിരക്ക് യാത്രക്കാർക്ക്, പ്രത്യേകിച്ച് പ്രവാസികള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാറുള്ളത്. തിരക്കേറിയ സീസണുകളില്‍ രണ്ടും മൂന്നും ഇരട്ടി അധിക നിരക്ക് വിമാനക്കമ്പനികള്‍ ഈടാക്കാന്നു. . ഇപ്പോഴിതാ ഈ അവസ്ഥയ്ക്ക് പൂർണ്ണമായി അല്ലെങ്കിലും നേരിയ ആശ്വാസം നല്കുന്ന പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ രംഗത്ത് വന്നിരിക്കുകയാണ്.
വിമാനക്കമ്പനികള്‍ക്ക് 24 മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് നിരക്ക് മാറ്റാം എന്നതാണ് നിലവിലെ നിയമം. എന്നാല്‍ ഈ വ്യവസ്ഥ ഒഴിവാക്കിയതായി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കെ രംമോഹന്‍ നായിഡു കഴിഞ്ഞ ദിവസം രാജ്യസഭയെ അറിയിച്ചു. ഇത് അടക്കമുള്ള ഭേദഗതികള്‍ അടങ്ങുന്ന ‘വായുയാന്‍ വിധേയക്’ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ബില്‍ രാജ്യസഭ പാസാക്കി.
90 വർഷം പഴക്കമുള്ള എയർക്രാഫ്റ്റ് നിയമത്തിനു പകരമായാണ് ‘ഭാരതീയ വായുയാൻ വിധേയക്’ ബില്‍ കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും ഉള്‍ക്കൊണ്ടാണ് ബില്ലിന് ഭാരതീയ വായുയാൻ വിധേയക് എന്ന പേര് നല്‍കിയത്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നല്‍കുന്നത്. വ്യാജ ഭീഷണി ഉണ്ടായാല്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
വിമാന ടിക്കറ്റ് നിരക്ക് നിരീക്ഷിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന് കൃത്യമായ സംവിധാനമുണ്ട്. ഇനിമുതല്‍ നിരക്ക് വർധിപ്പിക്കണമെങ്കില്‍ ഒരു മാസം മുന്‍പ് ഡി ജി സി എയെ അറിയിക്കണം. 2010 ലെ സർക്കുലർ പ്രകാരമാണ് 24 മണിക്കൂർ സമയ പരിധി വെച്ചത്. ഈ നിയമം മാറുന്നത് യാത്രക്കാർക്ക് വലിയ അനുഗ്രഹമായി മാറും. തിരക്ക് മുന്നില്‍ കണ്ട് പെട്ട് നിരക്ക് കൂട്ടുന്ന വിമാന കമ്പനികളുടെ നീക്കങ്ങള്‍ക്ക് പുതിയ ഭേദഗതി തടയിടും.
അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമാനാ നിരക്ക് നിയന്ത്രണം ഇല്ലാതാക്കിയതാണ്. വിമാനനിരക്കിന്റെ 45 ശതമാനം ഇന്ധനത്തിനാണ് ചിലവഴിക്കുന്നത്. വാറ്റ് നിരക്ക് കൂട്ടുന്ന സംസ്ഥാന സർക്കാറുകളുടെ നടപടിയും ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നു. പല സംസ്ഥാനങ്ങളും വാറ്റ് നാല് ശതമാനത്തില്‍ താഴെയാക്കിയിട്ടുണ്ട്. എന്നാല്‍ പശ്ചിമ ബംഗാൾ, ഡൽഹി, തമിഴ്നാട് സർക്കാരുകൾ കുറയ്ക്കാത്തത് ടിക്കറ്റ് നിരക്ക് വർധനവിന് കാരണമാകുന്നു. എല്ലാവരും നിരക്ക് കുറയ്ക്കണം. തുടക്കത്തില്‍ നഷ്ടമുണ്ടാകുമെങ്കിലും വരുമാനം വ്യോമയാന മേഖലയില്‍ തിരക്ക് വർധിക്കുന്നതോടെ വരുമാനം കൂടുമെന്നും മന്ത്രി കെ രാം മോഹന്‍ കൂട്ടിച്ചേർത്തു.
അദാനി ഗ്രൂപ്പിന് രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ പാട്ടത്തിന് നൽകിയതായും കേന്ദ്ര മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള ലഖ്നൗ, അഹമ്മദാബാദ്, മംഗളൂരു, ജയ്പൂർ, ഗുവാഹത്തി, തിരുവനന്തപുരം വിമാനത്താവളങ്ങളാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അദാനി ഗ്രൂപ്പിന് നടത്തിപ്പിനായി കൈമാറിയിരിക്കുന്നത്. സമഗ്രവും സുതാര്യവുമായ പ്രക്രിയയിലൂടെയാണ് വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.