പാലക്കാട്: കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും വിഷയത്തിൽ രണ്ട് തട്ടിലാണെന്നാണ് ഇവരുടെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. സുധാകരൻ അൻവറിനെ തള്ളാതെ പ്രതികരിച്ചപ്പോൾ കടുത്ത ഭാഷയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം.
അൻവറിനെ ഇനിയും നിർബന്ധിക്കേണ്ട എന്ന പ്രതിപക്ഷ നേതാവ് സംസാരിച്ചത്. അൻവറിന്റെ ഒരു ഉപാധിയും അംഗീകരിക്കാൻ കഴിയില്ലെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് തുറന്നടിച്ചു. പിവി അൻവറിന് സൗകര്യം ഉണ്ടെങ്കിൽ സ്ഥാനാർത്ഥികളെ പിൻവലിക്കാം. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പിൻവലിച്ച് തന്റെ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകണമെന്ന അൻവറിന്റെ ആവശ്യത്തെ സതീശൻ പരിഹസിച്ചു.
ഇത്തരം തമാശകൾ ഇനി അൻവർ പറയരുതെന്നായിരുന്നു സതീശൻ പറഞ്ഞത്. അൻവറിനെ കുറിച്ച് ഒരു ചർച്ചയും പാർട്ടിയിലോ മുന്നണിയിലോ നടത്തിയിട്ടില്ലെന്നും സതീശൻ പറയുകയുണ്ടായി.ആര് മത്സരിച്ചാലും ജയം യുഡിഎഫിനായിരിക്കുമെന്ന് പറഞ്ഞ സതീശൻ എന്നാൽ പ്രതിപക്ഷ നേതാവിന്റെ വെട്ടൊന്ന് മുറി രണ്ട് നിലപാടിൽ നിന്ന് വ്യത്യസ്‌തമായിരുന്നു കെ സുധാകരന്റെ അഭിപ്രായപ്രകടനം. വാതിലുകൾ അടഞ്ഞിട്ടില്ലെന്നും ചർച്ചകൾ നടക്കട്ടെയെന്നും അദ്ദേഹം പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പാലക്കാട് മണ്ഡലത്തിൽ ഉൾപ്പെടെ പിവി അൻവറിന്റെ പിന്തുണ ഉറപ്പാക്കുക എന്നതായിരുന്നു കോൺഗ്രസിന്റെ നിലപാട്. ഇതിനായി നിലമ്പൂർ എംഎൽഎയുമായി പാർട്ടി ചർച്ചകളും നടത്തിയിരുന്നു. തന്റെ നിലപാടുകൾ പിണറായിക്ക് എതിരാണെന്നും ബിജെപി വിരുദ്ധ കക്ഷികളുമായി സഹകരിക്കുമെന്നും അൻവർ നേരത്തെ നിലപാട് വ്യക്തമാക്കുകയും ചെയ്‌തതാണ്.
എന്നാൽ ചേലക്കരയിലെ നിയുക്ത സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പിൻവലിച്ചുകൊണ്ട് അൻവറിന്റെ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകണമെന്ന ആവശ്യം അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായേക്കില്ല എന്നാണ് സൂചന. ഒരുപക്ഷേ ഈ ഉപാധികൾ ഒക്കെ പിൻവലിച്ച് കൊണ്ട് അൻവർ ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് സുധാകരൻ വിഭാഗം.
പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തുടക്കത്തിൽ ഉണ്ടായിരുന്ന മേൽക്കൈ വിമത നീക്കത്തോടെ നഷ്‌ടമായി എന്നതാണ് യാഥാർഥ്യം. പാർട്ടി വിട്ട ഡോ. പി സരിൻ സിപിഎമ്മിലേക്ക് ചേക്കേറിയതോടെ അവിടെ മത്സരം കടുപ്പമേറിയതാവും എന്നുറപ്പായി കഴിഞ്ഞു. കോൺഗ്രസിന് വേണ്ടി രാഹുൽ മാങ്കൂട്ടത്തിലാണ് കളത്തിലിറങ്ങുന്നത്. ബിജെപി സ്ഥാനാർത്ഥിയായി സി കൃഷ്‌ണകുമാറും രംഗത്തുണ്ട്.
സിപിഎമ്മിനെ ഏത് വിധേനയും കടന്നാക്രമിക്കാൻ കെൽപുള്ള അൻവറിന്റെ പിന്തുണ ഉറപ്പാക്കിയാൽ അത് തിരഞ്ഞെടുപ്പിൽ ഗുണമാവും എന്നതാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്. മാത്രമല്ല ആർഎസ്എസ്, ബിജെപി വിമർശനത്തിലും അൻവർ ഒട്ടും പിന്നിലല്ല. അൻവർ ഒറ്റയ്ക്ക് മത്സരിച്ചാൽ ആ വോട്ട് ഭിന്നിക്കും എന്ന ചിറ്റെന്താഗതിയും കോൺഗ്രസിനെ അലട്ടുന്നുണ്ട്. പാലക്കാടിന്റെ കാര്യത്തിൽ ഒരു ഭാഗ്യപരീക്ഷണത്തിന് നിൽക്കാതെ അൻവറിനെ ഒപ്പം ചേർക്കാൻ അവർ ശ്രമിക്കുന്നതും ഇക്കാരണത്താലാണ്.